ശനിയാഴ്‌ച

വേനൽ

 






പണ്ടങ്ങളേറെയണിഞ്ഞുകൊണ്ടുമ്മറമുറ്റത്തു കൊന്നയൊരുങ്ങിനിൽപ്പൂ !

നിത്യം മിഴിക്കേകിടുന്നു കണി! വിഷുവെത്താൻ ദിനങ്ങളുണ്ടേറെ ബാക്കി!

ചപ്പിലയ്ക്കും സ്വരസിദ്ധിയേകി, മതിൽക്കെട്ടുകടന്നെത്തിടുന്ന  കാറ്റിൻ-

സ്പർശനത്താൽ കുളിർകോരിനിൽക്കും സ്വർണ്ണവർണ്ണാംഗിയാമൊരു കന്യയെപ്പോൽ!




നീലക്കുടനീർത്തി മേലെ വിണ്ണും, നല്ല പീതാംബരംചാർത്തി താഴെ മണ്ണും;

നോക്കിനിൽപ്പൂ തമ്മിലാർക്കിന്നുചേലേറെ?!യെന്നമട്ടിൽ മത്സരിച്ചിടുംപോൽ!

വാസനയ്ക്കല്ല! പൂന്തേനിനല്ല! വലംവച്ചിടുന്നുന്മത്തരായളികൾ!

വിസ്മയംപൂണ്ടുള്ളോരെൻചിന്തയിൽ കടുംകെട്ടിടുന്നു മലർക്കിങ്ങിണികൾ! 




അമ്മയില്ല കണിവച്ചൊരുക്കാൻ! മലർകണ്ണുപൊത്താൻ! കണ്ണനെക്കാട്ടിടാൻ!

നൽകുകില്ലൊറ്റ നാണ്യനിധിക്കൈനീട്ട,മില്ലിനിയുമ്മയും പൂങ്കവിളിൽ!

നൊമ്പരംനൽകിടും നേരിനെ ബന്ധനംചെയ്തു താണ്ടുന്നൊരാദൂരങ്ങളിൽ;

പോയകാലസ്മൃതിപ്പാതയിൽ ശീതളഛായതീർക്കുന്നുവെൻവേനലുകൾ!




മുറ്റത്തുനിന്നുംപകർത്തിവച്ച വേനൽചിത്രത്തിലുണ്ടു് തേൻമാവൊരെണ്ണം!

ചാഞ്ഞൊരുചില്ലയിലൂയലും തേനൂറുംമാമ്പഴമുണ്ണുമൊരണ്ണാറനും! 

കുഞ്ഞിക്കിളിക്കൂടുമുണ്ടതി,ലമ്മയെകാത്തു കുഞ്ഞുങ്ങൾ മൂന്നെണ്ണമുണ്ടേൻ!

ബന്ധുവല്ലെങ്കിലും പുൽകിടുന്നുണ്ടിത്തിക്കണ്ണിയും മുല്ലച്ചെടിപ്പടർപ്പും!




സന്ധ്യപോൽചാരുവർണ്ണദ്വയസഞ്ചിതമെയ്യഴകുള്ള ചകോരങ്ങളും;

സൗഹൃദം പങ്കിടും കാക്കയും മൈനയുമോലവാലൻകിളിപ്പറ്റങ്ങളും ;

പൊന്മയും കൊറ്റിയും മത്സരിക്കാൻ ചെറുമീനുകളെപ്പോറ്റും പൊയ്കതന്നിൽ;

പായൽപ്പുതപ്പിന്നടിയിലെൻസ്വപ്‌നങ്ങൾ കോറിയിട്ട നീർഫലകമുണ്ടു്!




ഉച്ചമയക്കത്തിൽ  ജാലകത്തിൽ നിത്യം മുട്ടുന്നയൽപ്പക്കസൗഹൃദങ്ങൾ!

പുത്തനോലക്കെട്ടുചൂലുകളായ് പരിവർത്തനംചെയ്യുമിടവേളകൾ!

പച്ചനിറപ്പേടകത്തിലെ പൊൻപണച്ചക്കചുളകളും ചായയോടു-

മൊപ്പമൊന്നിച്ചുകൂടുന്നകുടുംബത്തിൻ,ഹർഷസമൃദ്ധസായന്തങ്ങൾ!




കൊയ്ത്തുകഴിഞ്ഞപാടത്തിലിട്ട,വിത്തുപൊട്ടിമുളച്ചലതാഗൃഹത്തിൽ;

കൊച്ചുസൂര്യന്മാരനേകമുദിച്ചപോൽനിൽക്കുന്ന വെള്ളരിക്കാഫലങ്ങൾ!

നീർതൂവിടാനായൊരുങ്ങുന്ന വേനൽമഴക്കാർമുകിൽ വകഞ്ഞെത്തുന്നതാം-

സന്ധ്യ,പുതപ്പിച്ചിടുന്നരുണാംബരശ്രീയിൽമുങ്ങുന്നു ഞാനും തൊടിയും!




ഉത്സവത്തിൻമേളമോടെയെത്തും തേവരാനപ്പുറത്തെഴുന്നെള്ളി വീട്ടിൻ-

വാതിൽക്കൽ കോലവും ,ദീപവും, നെൽപ്പറനേദ്യവുമാമോദം സ്വീകരിക്കാൻ!

സ്വർണ്ണത്തിടമ്പേറ്റിനിൽക്കുംഗജവീരനേകാൻ ഗുളവും പനംപട്ടയു-

മാറാട്ടുതീർന്നുമടങ്ങുംവഴിക്കൊരുനോക്കുകാണാൻ കാത്തുവച്ചിടും ഞാൻ!




പൂരംകഴിഞ്ഞു പൊടുന്നനെ വാദ്യവും ദീപമണഞ്ഞിരുൾമൗനമേറും-

വീഥിയിലേകപഥികയാമെൻമർത്യജന്മോൽത്സവത്തിൻ കൊടിയിറക്കം!

നീളുകയാണെന്റെ പാതയുമേറിവരികയല്ലോ!?തമസ്സും ക്ഷണത്തിൽ -

കണ്ടുവെൺചന്ദ്രനൊന്നെൻവിഷാദദ്ധ്വാന്തദീപികയായിസ്ഫുരിപ്പൂവിണ്ണിൽ !


---------------------------------------------------------------------------------------------------------------------------


Photo Courtesy: Own Click 
അമ്പിളി. കെ.




വ്യാഴാഴ്‌ച

ഒരു ചപ്പാത്തികവിത











ചപ്പാത്തിയല്ലെന്റെ,യിഷ്ടഭക്ഷണം, പക്ഷേ
ചപ്പാത്തിയോടെനിക്കുണ്ടൊരിഷ്ടം
വീട്ടുകാരൊക്കെ പലരുചിക്കാ,രെന്നാൽ
വേണ്ടായ്കയില്ല ചപ്പാത്തിയോടായ്
നാട്ടിൽ പരക്കെയായുള്ള ശീലം, രാത്രി
നേരത്തുചപ്പാത്തി തന്നെവേണം
ഉള്ളതുചൊല്ലിടാം ജീവിതത്തി,ലെന്നും,
ഉണ്മകൾക്കുള്ളത് കയ്പ്പ്മാത്രം
കഷ്ടമാണിപ്പണിയെന്നു കുറെ, വീട്ടു-
കൊച്ചമ്മമാർ പറയുന്ന കാലം
തട്ടിയും മുട്ടിയും ജീവിതത്തിൻ, പാത
താണ്ടുവാൻ ബദ്ധപ്പെടുന്ന കാലം
സന്തോഷസന്താപസമ്മിശ്രണം, ഈ
സഞ്ചാരക്ലേശമറിഞ്ഞെൻ മനം.
ഉണ്ട്ചിലദിനം ഹൃത്തിലാകെ, ഉന്തി-
യുന്തികയറ്റുന്ന ചിന്തയേറും
ഒറ്റപ്പെടാനൊരു വെമ്പലോടെ,വീട്ടി-
നൊറ്റതുരുത്തിലേക്കോടിടും ഞാൻ
സമ്മർദ്ദമേറും മനസ്സിനപ്പോൾ,ചെയ്യാൻ
സന്തോഷമുള്ളൊരു ജോലിയുണ്ട്
സങ്കടമൊക്കെയും സങ്കല്പമായ്,മാവിൽ
സംഭരിച്ചീടും സമർത്ഥമായ് ഞാൻ
മർദ്ദിച്ചവശമാക്കീടുന്നു ഞാനെൻ
മനസ്സിൻ വ്യഥകളെല്ലാം ഞൊടിയിൽ
ഒട്ടുനേരം കഴിഞ്ഞെന്നാകിലോ, കിട്ടു-
മൊട്ടുംകുറയാതെ നല്ല മാവും.
കാണാനഴകുള്ളുരുളകളെ, നല്ല
കോലാലൊരുവൃത്തമാക്കിടും ഞാൻ
ചൂടിലെരിച്ചുവേവിച്ചെടുക്കും, നല്ല
ചേലുള്ളചപ്പാത്തിയോരോന്നുമേ!
സന്തോഷസന്താപമേതാകിലും,സമം-
സമ്മാനംപോലെ പകുത്തിടുന്നു
ഒത്തൊരുമിച്ചിരുന്നത്താഴത്തിൻ, രുചി-
ക്കൊപ്പമലിഞ്ഞുചേരുന്നു ഞങ്ങൾ
വീടിന്നടിത്തറയാണ് സ്നേഹം, അതിൽ
വേണമൊരുമനിർലോപമെന്നും
എങ്കിലോ ക്ലേശങ്ങളെല്ലാം തൃണം! നമ്മ
ളെന്നും തിരിച്ചറിയേണ്ട കാര്യം!
-----------------------------------------------

Posted on Facebook on 

ഒറ്റയ്ക്കൊരാതിര








ആതിരത്തിങ്കളേ,യാടുന്നുവോ, വിണ്ണിൻ-
താരണിമഞ്ചലിലേറി മന്ദം
പാതിരാപ്പൂചൂടുംവേളയിൽ,നിൻ,തിരു-
വാതിരക്കോടി കവർന്നെൻമനം
നിൻമടിത്തട്ടിൽ,താരാട്ടുകേട്ട്, നിന്റെ
പേടമാൻകുഞ്ഞിന്നുറക്കമായി
മണ്ണിലായാലു,മാവിണ്ണതിലും,കുഞ്ഞി-
നെന്നുംപ്രിയ,മമ്മതൻപൂമടി!
മക്കൾക്ക് നന്മയാകും മകീര്യം,നോമ്പ്-
നോൽക്കുന്നൊര,മ്മമാരാണ്നമ്മൾ
അമ്മയെന്നെപിരിഞ്ഞന്നുതൊട്ടെൻ, തിരു-
വാതിരയെ,യാഹരിച്ചു നിഴൽ!
'അമ്മ നട്ടു,നനവൂട്ടിവന്ന, വീട്ടു-
മുറ്റത്തെ മാവിലൊരൂയലുണ്ട്
പാട്ടൊന്നുപാടി,യായത്തിലാടി, യെത്താ-
പോയകാലച്ചില്ലയേറാൻ കൊതി!
പുത്തിലഞ്ഞിപ്പൂപറിച്ചുകൊണ്ട്, എന്റെ-
മുറ്റത്തുലാത്തുന്നു തെന്നലിന്ന്
വെറ്റിലതിന്ന് ചുവന്നിടുവാൻ, തോഴി-
യൊപ്പമില്ലാത്ത,ഞാ,നൊറ്റയിന്ന്!
നേർത്തുതുടങ്ങി നീ വെൺത്തിങ്കളേ,യാത്ര-
യാക്കുന്നു നീയെന്റെ സ്വപ്നങ്ങളെ
നോറ്റിടുന്നിന്നുഞാ,നോർക്കുകില്ലേ,തിരു-
വാതിരനോമ്പിന്നു,നിന്റെകൂടെ!
_______________________________________

Posted on Facebook 

പോയവർഷം





പിന്നെയും തീർന്നുപോയ്‌ വർഷമൊന്ന്!,കാലം
നിർത്താത്ത പാച്ചിലിൽ തന്നെയിന്ന്!
മഞ്ഞിൻതലോടലായ് വന്നതാണ്, ആ
ഒന്നാം ജനുവരിമാസമിങ്ങ്!
രണ്ടാമതെത്തിയെൻ ഫെബ്രുവരി, അന്നും
നൽകിയെൻ പ്രേമസ്‌മൃതിയെനിക്ക്!
പിന്നെ പരീക്ഷപ്പനിയുമായി,
വന്നതോ മൂന്നാമൻ മാർച്ചുമാസം!
ദോഷം പറഞ്ഞിടാൻ വയ്യ കേട്ടോ, വേനൽ
മൂർച്ചകൂട്ടി നൽകി രണ്ടുമാസം.
പൊള്ളും വിഷുക്കാലമുണ്ടോർമ്മയിൽ, പിഞ്ചു-
വെള്ളരിക്കില്ലായിരുന്നു വെള്ളം
കണ്ണിനെന്നാൽ കുളിരേകിടാനായ്, കണി-
ക്കൊന്നയാൾ ചാർത്തിയിരുന്നു പണ്ടം.
പിന്നാലെ വന്നു പരാതി തീർക്കാ,നെങ്ങും
നിർത്താതെ ജൂണ്മാരിയാർത്തു പെയ്തു.
കിട്ടിയില്ല ഒരുപൊട്ടുപോലും, സൂര്യ-
വെട്ടത്തെ കാർമേഘം കൊണ്ടുപോയി.
പണ്ട്‌ കഥപോലെ ചൊല്ലികേട്ട, വെള്ള-
പ്പൊക്കത്തെ കണ്ടു കണ്ണീരുവാർത്തു.
പ്രളയക്കെടുതി, വറുതിയെല്ലാം, ഉച്ച-
നീചത്വമില്ലാതെ വീതം പകർന്നു.
ബംഗ്ലാവിൽ വാണിരുന്നോരുപോലും, അന്ന്
സഞ്ചാര,മണ്ടാവിലായിരുന്നു
ഏഴകളെന്നെന്നു,മേഴകളായ്, പെയ്തു-
തോരാത്ത മാരിയെ പ്രാകിനിന്നു.
ഈ രണ്ടുകൂട്ടത്തിലുംപ്പെടാത്തോർ, ഗതി-
കെട്ടവർ ആത്മഹൂതിയ്ക്കൊരുങ്ങി.
സ്വാതന്ത്ര്യമോതുമാഗസ്റ്റിലാണാ
ആണ്ടിലെ ഓണത്തിന്റെ വരവ്!
ആകെവലഞ്ഞൊരു നാട്ടിലാണേൽ, തിരു-
വോണത്തിനായിരുന്നു വിലക്ക്!
പൂക്കളമില്ല; വീട്ടുമ്മറത്ത്, നല്ല
തേച്ചുമിനുക്കൽ തകൃതിയായി!
പായസം പോകട്ടെ! ചോറിനായി, റേഷൻ-
കാർഡിന്നരിപോലുമോർമ്മയായി!
എങ്കിലും വന്നൊരാവെള്ളമന്ന്, നൽകി-
യെല്ലാ ജനങ്ങൾക്കും നല്ല പാഠം!
ഒക്ടോബറെത്തി,യെൻ ജന്മനാളിൻ,നറു-
മാധുര്യമേന്തും, കൈക്കുമ്പിളോടെ.
പിന്നത്തെ മാസത്തിൽ വന്നു വിധി, നീതി-
പീഠത്തിനോട് ചിലർ പിണങ്ങി.
രാഷ്ട്രീയസാമൂഹ്യവാർത്തയാലെ, നിത്യം
ചാകരക്കോളുണ്ടു മാധ്യമങ്ങൾ
തമ്മിലടിക്കുവാൻ ഭക്തിയെന്നോ, ലിംഗ-
ഭേദമെന്നോ, ഇല്ല ജാതിയെന്നും!
യുദ്ധമാണെങ്ങുമെന്നുള്ളപോലെ, ജനം
സംതൃപ്‌തരാകാതെ പാച്ചിലായി!
ദീപങ്ങളും മതിൽക്കെട്ടുമായി, നാട്ടിൽ
മത്സരങ്ങൾക്കില്ല പഞ്ഞമെങ്ങും!
മഞ്ഞുകുറഞ്ഞെന്നാലാതിരയ്ക്ക്, മടി-
തെല്ലുമുണ്ടായില്ല നോമ്പുനോൽക്കാൻ
ഉണ്ണിമിശിഹ തൻ പുണ്യനാളാം, ഈ-
യാണ്ടിലെ ക്രിസ്തുമസ്സും കഴിഞ്ഞു.
സന്തോഷസങ്കടസമ്മിശ്രമായ്, ഈ-
യാണ്ടിതാ യാത്രയാകുന്നു രാവിൽ
നമ്മുക്കിന്നാളുകളിൽ ലഭിച്ച, നല്ല
പാഠങ്ങൾ വച്ചിടേണം സ്മൃതിയിൽ
പോയതിലും നല്ലൊരാണ്ടിനായി, നിങ്ങ-
ളേവർക്കുമെന്നുടെയാശംസകൾ!
നീലവാനും, സൂര്യസുസ്മേരവും താല-
മേന്തിടട്ടെ പുത്ത,നാണ്ടിനായി!
സങ്കടമൊക്കെയൊടുങ്ങി,യാനന്ദത്തിൻ
പാലാഴിത്തീരങ്ങൾ കണ്ടിടട്ടെ!
സ്വപ്നങ്ങൾ പൂവണിയട്ടെ, പ്രതീക്ഷ തൻ-
തൈക്കുളിർത്തെന്നൽ തഴുകിടട്ടെ!
കാരുണ്യസ്നേഹകടാക്ഷങ്ങൾ, നിർലോപ-
മാശ്രിതർക്കാശ്വാസമായിടട്ടെ!
സ്നേഹത്താൽ, സൗഹൃദബന്ധങ്ങളാ,ലെങ്ങും
ശാന്തിഗീതങ്ങൾ മുഴങ്ങിടട്ടെ!

=======================================


Posted on Facebook
December 31, 2018 at 10:26 PM

ബുധനാഴ്‌ച

താമസിച്ചെങ്കിലും...











എന്തിത്രവൈകിയെൻ മുല്ലേ, മലരണി
ഞ്ഞെന്റെകണ്ണിൻ കണിയായ്  
വിളങ്ങാൻ 
ഒത്തിരിയാശയോടന്നൊരുനാൾ നിന്നെ
നട്ടതാണെന്നുടെ ഉദ്യാനത്തിൽ
എങ്കിലും നിത്യവിഷാദയായ് നീ വീട്ടു-
മുറ്റത്തെ തേന്മാവിലൊട്ടിനിന്നു, നിന്റെ
മൗനത്തിൽ ഞാനേറെ,നോവുതിന്നു .



മുറ്റത്ത് നിന്നുടെ തോഴനാം മാകന്ദം
തെറ്റാതെ പൂവിടുന്നാണ്ടുതോറും
ഉണ്ണിക്കിടാങ്ങളാം കണ്ണിമാങ്ങക്കൂട്ടം
കൊഞ്ചിചിരിച്ചിടാറുണ്ട് കാറ്റിൽ
എങ്കിലുമെന്നുടെ ഹർഷമെല്ലാം കിനാ-
വള്ളിയാൽ നിന്മെയ്യിൽ കെട്ടിയിട്ടു; ഞാൻ
കന്നിമുല്ലപ്പൂ കിനാവുകണ്ടു.


അപ്പുറത്തുണ്ടൊരു കൊച്ചുപന്തൽ, അച്ഛൻ-
വിത്തിട്ടുവച്ചുള്ള കായ്‌ച്ചെടികൾ
നട്ടതിൻ പിറ്റേന്ന് പൂവിട്ടുപോൽ! എന്നെ-
നിത്യവും കോക്കിരികാട്ടുന്നപോൽ!
നല്ലകൈതൊട്ടാലേ നല്ലതാവൂ; എന്ന്-
ചൊല്ലാതെചൊല്ലിയെൻ വീട്ടുകാരും, നിന്നു
ഒന്നുമറിയാത്തപോലെ നീയും!


മൂവന്തിയാകുമ്പോൾ വീട്ടുമുറ്റം, ചോന്ന-
പൂകൊണ്ടുമൂടിയപോലൊരുങ്ങും
ചേക്കേറും കോകിലകൂജനത്തിൽ മുല്ലേ,
മാകന്ദം നിന്നെ മറന്നുപോകും
യാത്രയോതീടുന്ന സന്ധ്യാർക്കനായ്, മാത്ര-
നേരമൊരുദീപം ഞാൻ തെളിക്കും; അന്നും
നിൻകടാക്ഷം ബാക്കിമോഹമാകും!


വൃശ്ചികത്തിൻകുളിർരാവിലൊന്നിൽ, വീടി-
ന്നുച്ചിയിൽ ചന്ദ്രക്കലയുദിയ്ക്കേ
മഞ്ഞിൽമുങ്ങി,വിറകൊണ്ടുനിന്നു,വിണ്ണിൽ
താരകങ്ങൾ കുഞ്ഞുപൂക്കളെപ്പോൽ.
നീലരാവിൻനിലാപ്പാലിൽമുങ്ങി, ക്ഷണം
പൂവിടുംനീയെന്ന് ഞാൻ കൊതിച്ചു, അന്നും
എന്റെ മോഹം നീ മറന്നുനിന്നു.


ചെമ്പകത്തിൻമദഗന്ധമോടെ,യിളം-
തെന്നലെൻജാലകച്ചില്ലിൽ മുട്ടി
രാവിൻമഷിവീണിരുണ്ടുറങ്ങും വീട്ടു-
കോലയിൽ ഞാനെൻകിനാക്കൾ കോറി
നിദ്രയെ വെന്നിടാനെൻ മിഴികൾ, നിന്റെ
കാവലായേറെ രാച്ചായ മോന്തി; നീയോ?
കള്ളയുറക്കത്തിൻജാടയേന്തി!


വന്നുപോയ് വേനലും, വർഷവും, നിന്നേതോ-
യിന്ദ്രജാലംകാണുംപോൽ തൊടിയും
പിന്നൊരു മഞ്ഞിൻവിഭാതമെത്തി, നിന്റെ
മെയ്യിൽ നീഹാരങ്ങൾ മാലചാർത്തി
വിസ്മയാനന്ദമോടന്നെൻമിഴി, കണ്ടു;
മൊട്ടിട്ടുനിൽക്കുന്ന നിന്നെ കണി; കന്നി-
മൊട്ടേന്തിനിൽക്കുന്ന നിന്റെ മേനി!
--------------------------------------------------------------------

വ്യാഴാഴ്‌ച

സന്ദർശനം (2)










കണ്ടു നാം തമ്മിൽ, കോട-
ക്കാർമുകിൽ പേറ്റിൻ പെരും-
നോവുമായ്, മൗനം മരു-
ന്നാക്കിയ സായംകാലം!

ഇത്തിരി തുടുപ്പോടെ-
യൊട്ടുമേ ചന്തം മങ്ങാ-
തെൻ സഖീ നിന്നെ കണ്ടെൻ
ഉള്ളം തുളുമ്പി മോദാൽ!

ഒടുവിൽ നാം കണ്ട ദിന-
മോർക്കുന്നെൻ മനസ്സിനോ
പതിനേഴാണ്ടിൻ മഹാ-
വിസ്മയം ഗതകാലം!

പഠിക്കും കാലത്തൊരേ-
നിരപൂകാത്തോർ നമ്മൾ
മനസ്സാൽ പക്ഷേ, ഒരേ-
നിലം ചേർന്നൊഴുകിയോർ!

ഇടനാഴിയിൽ നമ്മൾ
മിഴിയാൽ തൊട്ടു, ചിരി-
മലർ കൈമാറി, പക്ഷേ;
അറിഞ്ഞീലന്നും തമ്മിൽ!

ഋജുവായ്‌ സമാന്തരം
ചരിപ്പൂ മനസ്സുകൾ
അറിവായ്‌ നമ്മുക്കിട-
വേളകൾക്കിടയ്ക്കെന്നോ.

പലനാളൊരേയിഷ്ട
അനുപല്ലവി പാതി
നിനക്കായ് പാടി; മറു-
പാതിയ്ക്കായ്‌ കാതോർത്തു ഞാൻ!

കാലമാരേയും കൂസാ-
തോടിടും വെപ്രാളത്തിൽ
നാമിരുപേരും ചെന്നു-
ചേർന്നിരു,തീരങ്ങളിൽ!

എങ്കിലും അകലെ നി-
ന്നെൻ സഖീ നിന്നംഗുലി-
ജന്യമാം സ്നേഹാക്ഷര-
സൂനങ്ങളെന്നെ പുൽകി!

ഇന്നതേ കാലം നമ്മു-
ക്കേകിയീ മുഹൂർത്തങ്ങൾ
ചൊല്ലിടാം നമുക്കിനി-
യിത്തിരി സ്വകാര്യങ്ങൾ.

പ്രായത്തിനൊപ്പം ചിന്താ-
ഭാരമുണ്ടെന്നാകിലും
മാറ്റിവച്ചവയെ, നാം
മാറ്റുകൂട്ടിയ ദിനം!

ഒത്തിരിനാളായ് കാത്തു-
വച്ചൊരാ പച്ചക്കര-
ചേലയും ചുറ്റി നമ്മൾ
കൗമാരം വിടാത്തപോൽ!

ഒപ്പത്തിനൊപ്പം തൊട്ടു
പച്ചനിറത്തിൽ പൊട്ടും
പച്ചക്കൽമൂക്കുത്തിയും
പച്ചവളയും സമം!

അത്രമേൽ ധന്യം, ചിര-
കാലമായുള്ള സ്വപ്നം
നമ്മളൊത്തുള്ള നിമി-
ഷങ്ങളാ,ണസുലഭം!

സന്ധ്യപൂവിടാൻ മടി-
കാട്ടുമാ,കടലോര-
ക്കാറ്റ് പായുന്ന മണൽ-
ത്തിട്ടയിൽ കൈകോർത്തു നാം!

പാടുവാനേറേ ബാക്കി-
വച്ചു നാം ഗാനങ്ങളിൽ
നാവിലാദ്യമായോടി-
യെത്തിയ ഗാനം പാടി.

മറന്നു പക്ഷേ; പ്രിയ-
ഗാനപല്ലവി പാതി
പാടുവാൻ, മറുപാതി-
ക്കായ് നിന്നെ കാതോർക്കുവാൻ!

എങ്കിലും പ്രതീക്ഷിക്കാം
നല്ല നാളുകൾ കാലം
നല്കിടും വീണ്ടും നമ്മൾ
കണ്ടിടും സുനിശ്ചയം!

കാക്കുകെൻ സഖീ നിത്യം
കണ്മിഴിതിളക്കവും
പുഞ്ചിരിച്ചൊടികളും,
മനസ്സിന്നീണങ്ങളും.

എന്നുമുണ്ടെന്നുമൊരു
പ്രാർത്ഥന മമ ചിത്തേ-
യെന്നെന്നുമീസൗഹൃദം
ഇവ്വണ്ണം വിരാജിപ്പാൻ!




======================

തിങ്കളാഴ്‌ച

തനിയെ...

















തീർത്ഥമായ് നീ പൊഴിഞ്ഞീടുവാൻ, പൊള്ളും-
വേനലിൻ കൈകോർത്തുനിൽപ്പൂ ഞാൻ
ലേപമായൊന്ന് തലോടിടുവാൻ, മാഞ്ഞു-
പോവാത്തൊരോർമ്മ തൻ നൊമ്പരമായ്...
നൊമ്പരമായ്‌ ...

ജാലകക്കണ്ണുകൾ ചിമ്മിടാൻ, കാറ്റിൻ-
കൈവളപ്പാട്ട് കാതോർത്തു ഞാൻ
പൂമണമെന്തെന്ന് വിസ്മയിക്കാൻ, മുല്ല-
പൂവിട്ടൊരുമ്മറത്തെത്തുകയായ്

നിൻമൗനമോലുന്നൊരൂയലിൽ, പോയൊ-
രോർമ്മ തൻ ഈണങ്ങൾ തേടി ഞാൻ
കോലയിൽ വാൽക്കിണ്ടിനീരിലെ, ഏക-
നറുതുളസീദളമിന്ന് ഞാൻ!

നീയില്ലിനിയെന്ന നേരിനെ, ചില-
വേളകൾ മായ്ക്കുന്നുവെങ്കിലും
എന്നോ നിലച്ചൊരാ,നിൻ സ്വരം, എന്നു-
മെൻ കാതിലിറ്റുന്നു സന്ധ്യകൾ
എന്നുമെന്റെയേകാന്തമാം സന്ധ്യകൾ!